കാസർഗോട് : ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പിന് മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടപടികള്‍ ആരംഭിച്ചു .
ആദ്യഘട്ടത്തില്‍ ബുധനാഴ്ച ഉദുമ മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളിലെ കമ്മീഷനിങ്ങാണ് ആരംഭിച്ചത്. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രമായ കാസർകോട് ഗവണ്‍മെന്റ് കോളേജിലും ഉദുമ നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രമായ ടി ഐ എച്ച് എസ് എസ് നായന്മാർമൂല സ്കൂളില്‍ വെച്ചുമാണ് കമ്മീഷനിംഗ് നടന്നത്.
വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ക്രമീകരിക്കുന്ന പ്രവർത്തനമാണ് ഇതിലൂടെ നടക്കുന്നത്..വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പ്രവർത്തനങ്ങള്‍ നടന്നത്. യന്ത്രങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനായി അഞ്ച് ശതമാനം ഇ.വി.എമ്മുകളില്‍ മോക് പോള്‍ നടത്തുകയും ഫലം പ്രത്യേകമായി രേഖപ്പെടുത്തുകയും ചെയ്തു.കമ്മീഷനിംഗ് പൂർത്തിയായ ഇ.വി.എം, വിവിപാറ്റ് യന്ത്രങ്ങള്‍ ഏപ്രില്‍ എട്ടിനു പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്നതിനായി മാത്രമേ സ്ട്രോങ്ങ് റൂം തുറക്കുകയുള്ളൂ . ഏപ്രില്‍ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്.വോട്ട് രേഖപ്പെടുത്തിയ ഇ.വി.എം യന്ത്രങ്ങള്‍ വിതരണം ചെയ്ത കേന്ദ്രത്തില്‍ തന്നെ സ്വീകരിക്കും. അന്ന് രാത്രി തന്നെ പ്രത്യേകം സ്‌ട്രോംഗ് റൂമുകള്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇ.വി.എം യന്ത്രങ്ങള്‍ സൂക്ഷിക്കും. കേന്ദ്രസേനയുടെയും കേരള സായുധ പോലീസിന്റെയും കനത്ത സുരക്ഷയിലായിരിക്കും ഏപ്രില്‍ 9 മുതല്‍ മെയ് നാല് വരെ വരെ യന്ത്രങ്ങള്‍ സൂക്ഷിക്കുക.
പൂർണ്ണമായും സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും ഈ മേഖല. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഇ.വി.എം കമ്മീഷനിംഗ് നേതൃത്വം നല്‍കി.ഇ.വി.എം കമ്മീഷനിംഗ് മണ്ഡലം തലത്തില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വരണാധികാരി എല്‍ ആർ ഡെപ്യൂട്ടി കളക്ടർ വി പിരഘു മണി , ഉദുമ മണ്ഡലത്തില്‍ വരണാധികാരി എല്‍ എ ഡെപ്യൂട്ടി കളക്ടർ ലിപു എസ് ലോറൻസ് എന്നിവർ നേതൃത്വം നല്‍കി.












Leave a Reply