നീലേശ്വരം: ‘ജീവിതത്തിൽ എഴുതരുതെന്ന് ആഗ്രഹിച്ച നോവലാണ്
‘എൻമകജെ ‘. എൻഡോസൾഫാൻ ദുരിതബാധിതരർക്കു വേണ്ടി സമരപ്പന്തലിലെത്തി അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അവർക്ക് കലവറയില്ലാതെ സഹായങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾക്ക് പകർന്നു കിട്ടിയ ആത്മവിശ്വാസം എഴുതാനുള്ള വലിയ പ്രേരണയായി’ എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് പറഞ്ഞു. അംബികാസുതൻ മാങ്ങാടിൻ്റെ എഴുത്തിൻ്റെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ വേളയിൽ മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച കുട്ടികളുമായി മുഖാമുഖം ,ആദരം പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ജില്ലയിലെ മൺമറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ 14 സാഹിത്യകാരൻമാരെക്കുറിച്ച് കുട്ടികൾ തയാറാക്കിയ വീഡിയോകളുടെ പ്രകാശനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

പിടിഎ പ്രസിഡൻ്റ് അനിൽ പള്ളിക്കണ്ടം അധ്യക്ഷനായി. പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ അംബികാ സുതൻ മാങ്ങാടിനെ പൊന്നാട അണിയിച്ചാദരിച്ചു.
എസ്എംസി ചെയർമാൻ പ്രദീപ് മരക്കാപ്പ്, വികസന സമിതി ചെയർമാൻ പി എൻ മുഹമ്മദ്കുഞ്ഞി, മദർ പി ടി എ പ്രസിഡൻ്റ് പി വിനീത, പി ടി എ വൈസ് പ്രസിഡൻ്റ് ടി വി പ്രശാന്ത്, സീനിയർ അസിസ്റ്റൻ്റ് കെ സതീശൻ, പി വേണുഗോപാലൻ, നികേഷ് മാടായി, പി തങ്കമണി, പി പി സുരേഷ്, പി രാജേഷ് എന്നിവർ സംസാരിച്ചു.












Leave a Reply