വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ,ഇന്നലെ റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയത് 2166 പേർ

റാണിപുരം: വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്ക്. ഇന്നലെ മാത്രം 2166 പേരാണ് ഇവിടെ ട്രെക്കിങ്ങിനായി എത്തിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
മലമുകളിൽ കനത്ത കോടമഞ്ഞും ചാറ്റൽമഴയും ആരംഭിച്ചതോടെ പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയായിരുന്നു. എന്നാൽ, പെട്ടെന്നുണ്ടായ ജനത്തിരക്ക് റാണിപുരത്ത് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചു.

പാർക്കിങ് ഗ്രൗണ്ടിലെ സ്ഥലപരിമിതി മൂലം ഒരു കിലോമീറ്ററോളം ദൂരത്തിൽ പാതയോരത്താണ് വാഹനങ്ങൾ നിർത്തിയിട്ടത്.
വാഹനത്തിരക്ക് കാരണം കാഞ്ഞങ്ങാട്ടുനിന്ന് റാണിപുരത്തേക്ക് എത്തിയ കെ.എസ്.ആർ.ടി.സി ബസിന് വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടർ പരിസരത്ത് തിരിക്കാൻ ഇടമില്ലാത്തതിനാൽ ഒരു കിലോമീറ്റർ ഇപ്പുറത്താണ് യാത്രക്കാരെ ഇറക്കിയത്.
മൺസൂൺ ടൂറിസം ആരംഭിക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുമെന്നും, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ‘മഴ നടത്തം’ ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്നും റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *