കാഞ്ഞങ്ങാട്: പൂച്ചക്കാട്ടെ പ്രവാസി അബ്ദുൾ മജീദിന്റെ വീട് കുത്തിത്തുറന്ന് 45 പവൻ സ്വർണ്ണാഭരണങ്ങളും 50,000 രൂപയും കവർന്ന കേസിലെ പ്രതി തമിഴ്നാട് മേട്ടുപാളയം സ്വദേശി രാജനെന്ന അണ്ണാച്ചി രാജനെ(35) കേസന്വേഷണത്തിന്റെ ഭാഗമായി ഷൊർണ്ണൂർ ജയിലിൽ നിന്നും കവർച്ച നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
മോഷണം പോയ സ്വർണ്ണാഭരണങ്ങൾ ഷൊർണ്ണൂരിൽ നിന്നും പോലീസ് കണ്ടെടുത്തു. ഇവ പരിശോധിച്ചു വരികയാണ്. ഷൊർണൂർ മുതലിയാർ തെരുവിലെ ഒരു വീട്ടിൽ നിന്ന് 20 പവൻ സ്വർണം കവർന്ന കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് പ്രതി പോലീസിന്റെ വലയിലായത്. കവർച്ച ചെയ്ത സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കുകയും കാത്തിരുന്ന പ്രതിയെ പിടികൂടുകയുമായിരുന്നു.
മെയ് എട്ടിനും ഒമ്പതിനും ഇടയിലുള്ള രാത്രിയിലാണ് പൂച്ചക്കാട്ടെ വീട്ടിൽനിന്നും 45 പവൻ സ്വർണവും അര ലക്ഷം രൂപയും മോഷണം പോയത് . കേരളത്തിലും കർണാടകയിലുമായി മുപ്പതോളം മോഷണ കേസുകളിൽ പ്രതിയായ അണ്ണാച്ചി രാജനെതിരെ നിരവധി സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട്, നീലേശ്വരം, പാനൂർ, വടകര എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസുണ്ടെന്ന് പോലീസ് അറിയിച്ചു.












Leave a Reply