കാഞ്ഞങ്ങാട്: ശ്രീ മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ കലശോത്സവാഘോഷങ്ങളുടെ ഭാഗമായി, നൂറ്റാണ്ടുകളുടെ പാരമ്പര്യം വിളിച്ചോതുന്ന അപൂർവ ആചാരചടങ്ങുകൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. അതിയാൽ തെരു ശ്രീ ചൂളിയാർ ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ട് തലമുറകളായി അനുഷ്ഠിച്ചു വരുന്ന “പൂത്താലി ചിറ്റ് (കച്ച്) സമർപ്പണം” ചടങ്ങാണ് ശ്രദ്ധേയമായത്.
ക്ഷേത്രാചാരങ്ങളിലും പാരമ്പര്യചിട്ടകളിലും പ്രത്യേക പ്രാധാന്യമുള്ള ഈ ചടങ്ങിൽ, അതിയാൽ തെരു ശ്രീ ചൂളിയാർ ഭഗവതി ക്ഷേത്രത്തിലെ ആചാരസ്ഥാനികനായ മടയൻ, അള്ളട സ്വരൂപത്തിൽ പടനയിച്ച ക്ഷേത്രപാലകനീശ്വരന് അരക്കെട്ടായി അണിയിക്കുന്നതിനുള്ള പൂത്താലി ചിറ്റ് ഭക്തിപൂർവം സമർപ്പിച്ചു.
പുരാതനകാലം മുതൽ വസ്ത്രങ്ങൾ നെയ്ത് സമർപ്പിക്കാനുള്ള അവകാശവും ഉത്തരവാദിത്വവും വഹിച്ചുവരുന്ന അതിയാൽ തെരുവത്ത് സമുദായത്തിന്റെ ആചാരപാരമ്പര്യത്തിന്റെ പ്രതീകമായാണ് ഈ ചടങ്ങിനെ കണക്കാക്കുന്നത്. ദേശത്തിന്റെ ആത്മീയ-സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്ന പൂത്താലി ചിറ്റ്, കോലം ധരിക്കുന്ന മടിയൻ ചിങ്കത്തിന് ക്ഷേത്ര തിരുനടയിൽ ആചാരവിധിപ്രകാരം കൈമാറി. അതിയാൽ തെരുവത്ത് ഭാരവാഹികളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.












Leave a Reply