ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പരോള്‍ നല്‍കരുത്; ആവശ്യവുമായി വനിതാ കമ്മീഷന്‍

 

 

ന്യൂഡല്‍ഹി: ബലാത്സംഗം, ലൈംഗികാതിക്രമം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന പ്രതികള്‍ക്ക് പരോള്‍ നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ വനിതാ കമ്മീഷന്‍. ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പ്രതികള്‍ പരോളിലിറങ്ങി കുറ്റകൃത്യം ആവര്‍ത്തിക്കുന്ന സാഹചര്യം തടയണമെന്ന് ആവശ്യപ്പെടുമെന്ന് കമ്മീഷന്‍ അധ്യക്ഷ വിജയ രഹത്കര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ നസ്രാപൂര്‍ ഗ്രാമത്തില്‍ നാലുവയസ്സുകാരിയെ 65കാരന്‍ ഈയിടെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. 2015ലെ പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവേ പരോളിലിറങ്ങിയാണ് പ്രതി ക്രൂരകൃത്യം നടത്തിയത്. ഇതിന് പിന്നാലെയാണ് വനിതാ കമ്മീഷന്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, അന്തസ്സ്, സുരക്ഷ എന്നിവ പരമപ്രധാനമായി തുടരണമെന്ന് വിജയ രഹത്കര്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ നീതി നടപ്പാക്കല്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന് സമഗ്രമായ പരിഷ്‌കാരങ്ങള്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്യും. ഇത്തരം കേസുകളുടെ വേഗത്തിലുള്ള തീര്‍പ്പാക്കല്‍ ഉറപ്പാക്കുന്നതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് വിചാരണ കോടതികള്‍ സ്ഥാപിക്കുക, നിയമ വിദഗ്ധരുടെ സഹായം കേസുകളില്‍ ലഭ്യമാക്കുക, അന്വേഷണത്തിലും വിചാരണ നടപടികളിലും കൂടുതല്‍ ഏകോപനമുണ്ടാക്കുക, തെളിവെടുപ്പ്, സാക്ഷിമൊഴി രേഖപ്പെടുത്തല്‍, അന്വേഷണം പൂര്‍ത്തിയാക്കല്‍ എന്നിവക്ക് സ്വതന്ത്രവും സമയബന്ധിതവുമായ ഒരു സംവിധാനം കൊണ്ടുവരിക എന്നിവയാണ് കമ്മീഷന്റെ നിര്‍ദ്ദിഷ്ട ശിപാര്‍ശകളില്‍ ഉള്‍പ്പെടുന്നത്.

നിരന്തര കുറ്റവാളികളെയും പോക്‌സോ കേസ് പ്രതികളെയും കര്‍ശന നിരീക്ഷണത്തിലാക്കണമെന്നും ഇവര്‍ കൂടുതല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത് തടയാന്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *