ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രേഷ്മ എന്ന ചിന്നു പാപ്പുവിന്റെ മരണത്തിൽ വ്യക്തത വരുത്താൻ പൊലീസ്. ചിന്നു ജീവനൊടുക്കിയത് ആൺസുഹൃത്തുമായുള്ള തർക്കത്തിന് പിന്നാലെയെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയേക്കും. ഇന്നലെയാണ് യുവതിയെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം. എന്നാൽ കുടുംബം ഇത് നിഷേധിക്കുകയായിരുന്നു.

വളരെ കാലമായി ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന ചിന്നു കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ആസാദ് നഗറിലെ ക്വാട്ടേഴ്സിൽ വാടകയ്ക്ക് കഴിയുകയായിരുന്നു. ഇതിനിടെ യുവതി ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇയാളുമായുള്ള ചില തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ആരോപണം. ഇതേ കുറിച്ച് ഫോൺ അടക്കം പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.

 

ഇന്നലെ ഉച്ചകഴിഞ്ഞാണ് ചിന്നു പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർച്ചയായി വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് ആൺസുഹൃത്ത് മുറിയിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മറ്റൊരാൾക്കൊപ്പമാണ് സുഹൃത്ത് ചിന്നുവിന്റെ മുറിയിലെത്തിയത്. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു. ആൺസുഹൃത്ത് രാവിലെ ജോലിക്ക് പോയിരുന്നു. ഇടയ്ക്ക് ചിന്നുവിനെ വിളിച്ച് നോക്കിയെങ്കിലും ഫോൺ എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോളും ഫോൺ എടുക്കാതെ വന്നപ്പോളാണ് ഇയാൾ സുഹൃത്തിനെയും കൂട്ടി റൂമിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *