ചെറുവത്തൂർ: കാസർകോട് ജില്ലയിലെ ജനങ്ങൾ നേരിടുന്ന യാത്രാബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിന് മെമു സർവീസ് മംഗലാപുരം വരെ നീട്ടണമെന്ന ആവശ്യം പരിശോധിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ഇത് സംബന്ധിച്ച് റെയില്‍വ്വേ ഡയറക്ടറേറ്റിന് നിർദ്ദേശം നല്‍കിയിതായി അശ്വനി വൈഷ്ണവ് എം.രാജഗോപാലന്‍ എം.എല്‍.എ.യെ അറിയിച്ചു.
റെയിൽവേയുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണം എന്നാവശ്യപ്പെട്ട് എം.എല്‍.എ. നല്കിയ നിവേദനത്തിലുള്ള മറുപടിയിലാണ് ആവശ്യം പരിഗണിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതായി അറിയിച്ചിട്ടുള്ളത്.
നിലവിൽ കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ ഒരു പാസഞ്ചർ ട്രെയിൻ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. നൂറുകണക്കിന് ദിവസ വേതന തൊഴിലാളികൾ, ഓഫിസ് ജീവനക്കാർ, വിദ്യാർഥികൾ, വിവിധ അവശ്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ, രോഗികൾ എന്നിങ്ങനെ നിരവധി യാത്രക്കാരാനുള്ളത്. അടുത്തിടെ കോച്ചുകളുടെ എണ്ണം കുറച്ചതും യാത്രയെ ബാധിച്ചതായി എം.എല്‍.എ. നിവേദനത്തിലൂടെ മന്ത്രിയെ അറിയിച്ചിരുന്നു.
ഷൊർണൂരിൽ നിന്ന് കണ്ണൂരിലേക്ക് ആരംഭിച്ച മെമു സർവീസ് കണ്ണൂർ സ്റ്റേഷനിൽ എല്ലാ ദിവസവും ഏകദേശം ഒമ്പത് മണിക്കൂർ വെറുതെ നിർത്തിയിടുകയാണ്. ഇത് മംഗലാപുരത്തേക്ക് നീട്ടിയാൽ വടക്കൻ കണ്ണൂരിലെയും കാസർകോടിലെയും ആയിരക്കണക്കിന് ആളുകൾ അടിസ്ഥാന ട്രെയിൻ കണക്റ്റിവിറ്റിയുടെ അഭാവംമൂലം നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കാണ് പരിഹാരമാവുക.













Leave a Reply