കാഞ്ഞങ്ങാട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര സർക്കാർ ഓർഡിനറി ബസുകളിൽ മാത്രമാക്കി പരിമിതപ്പെടുത്തിയാലും ജില്ലയിലെ യാത്രക്കാരെ ബാധിക്കില്ല. ജില്ലയിൽ ആകെയുള്ള 161 കെഎസ്ആർടിസി ബസുകളിൽ 110 എണ്ണവും ഓർഡിനറിയാണ്. കാസർകോട് ഡിപ്പോയിൽ ആകെയുള്ള 97 ബസുകളിൽ 66 എണ്ണവും ഓർഡിനറിയാണ്.
കാഞ്ഞങ്ങാട് ഡിപ്പോയിൽ 64 ബസുകൾ ഉള്ളതിൽ 54 എണ്ണവും ഓർഡിനറി. ഇതിൽ 75 ശതമാനവും മംഗളൂരു, ദേശീയപാത, കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാത എന്നിവയിലൂടെയാണ് സർവീസ് നടത്തുന്നത്.
സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ നിലവിൽ കെഎസ്ആർടിസി ബസുകൾ ഇല്ലാത്ത റൂട്ടുകളിലും സർവീസ് നടത്താൻ സമ്മർദ്ദമുണ്ടെങ്കിലും ഈ ആവശ്യം നിറവേറ്റാൻ രണ്ടു ഡിപ്പോകളിലും ആവശ്യത്തിന് ബസ് ഇല്ലാത്ത സ്ഥിതിയാണ്.
ഗ്രാമീണ മേഖലകളിൽ ജില്ലയിൽ കെഎസ്ആർടിസിയുടെ സാന്നിധ്യം നന്നേ കുറവാണ്.
തിരക്കേറിയ ബോവിക്കാനം–കുറ്റിക്കോൽ, കാസർകോട്–ബന്തടുക്ക തുടങ്ങിയ റൂട്ടുകളിൽ വിരലിലെണ്ണാവുന്ന സർവീസുകൾ മാത്രമേ കെഎസ്ആർടിസിക്കുള്ളൂ.
കെഎസ്ആർടിസി ബസുകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിലുള്ള ജില്ലകളിലൊന്നാണ് കാസർകോട്. രണ്ടു ഡിപ്പോകളിലായി 161 ബസുകളാണ് ജില്ലയിലുള്ളത്. 154 ബസുകളുള്ള മലപ്പുറം മാത്രമാണ് കാസർകോട് ജില്ലയ്ക്കു പിറകിലുള്ളത്. തിരുവനന്തപുരത്ത് 900ത്തിലേറെ കെഎസ്ആർടിസി ബസുകളുണ്ട്.












Leave a Reply