സഹോദരിയെ വധിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീട്ടിൽ മരിച്ച നിലയിൽ

ആദൂർ: സഹോദരിയെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അടൂർ ചാമ കൊച്ചിയിലെ ശ്രീകൃഷ്ണ നിലയത്തിൽ രഘുരാമ റാവുവിന്റെ മകൻ കൃഷ്ണപ്രസാദ് (34) ആണ് മരിച്ചത്.

വീട്ടിനകത്ത് നിന്ന് ദുർഗന്ധം വമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ഹാളിൽ നിലത്ത് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. എട്ടാം വാർഡ് അംഗം വിദ്യാ മഹേഷ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിലുള്ളത്.

സഹോദരിയെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന കൃഷ്ണപ്രസാദ് അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. മാതാപിതാക്കളും സഹോദരിയും ബംഗളൂരുവിലുള്ള മറ്റ് മക്കൾക്കൊപ്പമായിരുന്നതിനാൽ കൃഷ്ണപ്രസാദ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.

Leave a Reply

Your email address will not be published. Required fields are marked *