കാസർകോട് : യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിരോധിത നോട്ടിടപാടിന്റെ കണ്ണികൾക്കുപിന്നാലെ പോലീസ്. നേരത്തേ സമാന കേസുകളിൽ പിടിയിലായവരെയും കള്ളനോട്ട് കേസുകളുമായി ബന്ധപ്പെട്ടവരെയും ചുറ്റിപ്പറ്റിയാണ് അന്വേഷണം. കാറിലെത്തിയ അഞ്ചംഗസംഘം കാസർകോട് കറന്തക്കാട്ടെ ഹോട്ടലിന്റെ മുന്നിൽ നിൽക്കുകയായിരുന്ന മേൽപ്പറമ്പ് സ്വദേശി ഹനീഫയെയാണ് കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയത്.
വ്യാഴാഴ്ച റിമാൻഡിലായ പാലക്കുന്ന് കോട്ടപ്പാറയിലെ എം.ഷെരീഫ്, ബേവിഞ്ചയിലെ ബി.നൂറുദ്ദീൻ എന്നിവർക്കെതിരെ നേരത്തേ സമാനമായ കേസുകളുണ്ടെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.
നിരോധിച്ച 2,000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് വഴിയാണ് മാറ്റിയെടുക്കാനാകുക. റിസർവ് ബാങ്കിലെ ഉദ്യോഗസ്ഥരുമായി ബന്ധമുള്ള ആന്ധ്രയിലെ ബോസാണ് നോട്ട് വാങ്ങാൻ കാസർകോട്ടേക്ക് അയച്ചതെന്ന് തട്ടിക്കൊണ്ടുപോകൽ കേസിൽ പിടിയിലായ ആന്ധ്ര സ്വദേശികൾ മൊഴിനൽകിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അന്വേഷണം. ആന്ധ്രാസംഘത്തിന് കാസർകോട്ടെ സംഘം കൈമാറാനിരുന്നത് കള്ളനോട്ടുകളായിരുന്നു.












Leave a Reply