തലശ്ശേരി : തലശ്ശേരിയിലെ ബേക്കറിയിൽ 45 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. കാസർകോട് ഉപ്പള സീപേൾ അപ്പാർട്ട്മെന്റിൽ അബ്ദുൾ റഹ്‌മാന്റെ (44) ജാമ്യാപേക്ഷയാണ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് തള്ളിയത്.

റസ്റ്ററൻഡ് മാനേജറായ അബ്ദുൾ റഹ്‌മാന്റെ താമസസ്ഥലത്തുനിന്ന് നാലുലക്ഷം രൂപയും ബിനാമിയായി മറ്റൊരാളുടെ പേരിലുള്ള കാറും അന്വേഷണസംഘം കണ്ടെത്തി. രണ്ടാം പ്രതി മാഹി ഐ.കെ. കുമാരൻ മാസ്റ്റർ റോഡ് മയലക്കര വളപ്പിൽ മിനാനിൽ മുഹമ്മദ് അൻഷാദിന്റെ (29) ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. അൻഷാദ് ബേക്കറിയിലെ കാഷ്യറാണ്. അൻഷാദിന്റെ താമസസ്ഥലത്തുനിന്ന് പണവും സ്വർണവും കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ ഹാജരായി.

സ്ഥാപനത്തിന്റെ ഓഡിറ്റിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ജീവനക്കാരി കരിയാട് സൗത്ത് എരോത്ത് വീട്ടിൽ എം.പി. ഷിബിന (39) ഉൾപ്പെടെ മൂന്ന് പേർക്കെതിരേയാണ് കേസ്. മൂന്നുപേരും ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. നാരങ്ങാപ്പുറം എംആർഎ ബേക്കറി റസ്റ്ററൻഡ് ആൻഡ് റസിഡൻസിയിൽ 2022 ജൂലായ് ആറുമുതൽ 2025 ഓഗസ്റ്റ് 10 വരെ 45 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.












Leave a Reply