ചായ്യോം നരിമാളത്ത് കരാറുകാരന്റെ വീട്ടിൽ കവർച്ചാശ്രമം

നീലേശ്വരം : കരാറുകാരൻ ചായ്യോം നരിമാളത്തെ സുരേഷ് പെരിങ്കുളത്തിന്റെ വീട്ടിൽ പുലർച്ചെ കവർച്ചാശ്രമം.വീട്ടുകാർ ഉണർന്നതോടെ ഓടി രക്ഷപ്പെട്ട അന്തർസംസ്ഥാന മോഷ്ടാവിനെ നീലേശ്വരം പോലീസ് തിരഞ്ഞു പിടിച്ചു. പശ്ചിമബംഗാളിൽ സ്ഥിരതാമസക്കാരനായ മൂവാറ്റുപുഴ സ്വദേശി നൗഫലിനെയാണ് നീലേശ്വരം എസ്ഐ, കെ.വി. രതീശനും സംഘവും മൂന്ന് മണിക്കൂറോളം നീണ്ട തിരച്ചിലിൽ അതിസാഹസികമായി പിടികൂടിയത്.

വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറി മോഷണം നടത്താനായിരുന്നു നൗഫലിന്റെ ശ്രമം. വാതിലിന്റെ രണ്ട് ടവർ ബോൾട്ടുകൾ അറുത്തു മാറ്റുകയും ചെയ്തിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് ശബ്ദം കേട്ട് സുരേഷ് ഉണർന്ന് ലൈറ്റിട്ടു. നൗഫൽ ഓടിരക്ഷപ്പെടുകയും ചെയ്തു.വീട്ടിലെ സി സി ടി വി പരിശോധനയിൽ മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചതോടെ നീലേശ്വരം പോലീസിനെ വിവരമറിയിച്ചു. നീലേശ്വരം എസ് ഐ, കെ വി രതീശനും സംഘവും സ്ഥലത്ത് കുതിച്ചെത്തി വ്യാപകമായ തിരച്ചിൽ നടത്തി.പരിശോധനയ്ക്കിടെ ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ നോക്കിയ നൗഫലിനെ പോലീസ് പിന്തുടർന്ന് ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു.

പശ്ചിമ ബംഗാളിൽ സ്ഥിരതാമസമാക്കി ആഡംബര വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവാണ് നൗഫൽ.കഴിഞ്ഞ ജൂൺ 11 ന് മലപ്പുറം അങ്ങാടിപ്പുറം മില്ലുംപടിയിലെ വീട്ടിൽ നിന്നും 90 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മലപ്പുറം പോലീസ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഈ കേസിൽ ജാമ്യം നേടിയാണ് വീണ്ടും കവർച്ചയ്ക്കിറങ്ങിയത്.സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.നേരത്തെ വടക്കേ ഇന്ത്യയിലേക്കുള്ള നാഷണൽ പെർമിറ്റ് ലോറിയിൽ ഡ്രൈവർ ആയിരുന്നു നൗഫൽ. അഞ്ച് ഭാഷകൾ സംസാരിക്കാനറിയാവുന്ന ഇയാൾ വർഷങ്ങളായി പശ്ചിമ ബംഗാളിൽ സ്വന്തമായി വീട് നിർമിച്ച് താമസിച്ചു വരികയാണ്.ഇടയ്ക്കിടെ കേരളത്തിലെത്തി ആഡംബര വീടുകൾ നോട്ടമിട്ട് കവർച്ച നടത്തി മുങ്ങുകയാണ് പതിവ്. കവർച്ച ചെയ്യുന്ന സ്വർണാഭരണങ്ങൾ പട്ടാമ്പി സ്വദേശി ബഷീർ മുഖേന വിൽപന നടത്തുകയാണ് പതിവെന്നും പോലീസ് പറഞ്ഞു. നൗഫലിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. നൗഫലിനെ പിടികൂടിയ സംഘത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ ജയേഷ്, മഹേഷ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *