സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ മുടങ്ങി; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കടുത്ത പ്രതിസന്ധിയില്‍

കാസര്‍കോട്: സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ മുടങ്ങിയതോടെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കടുത്ത പ്രതിസന്ധിയില്‍. മൂന്ന് മാസമായി ദുരിത ബാധിര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല. ലക്ഷങ്ങളുടെ കുടിശിക വരുത്തിയതോടെ ദുരിത ബാധിതര്‍ക്ക് നീതി മെഡിക്കല്‍ സ്റ്റോറുകളിലൂടെ നല്‍കിയിരുന്ന സൗജന്യ മരുന്ന് വിതരണവും നിലച്ചു.മാര്‍ച്ചിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് അവസാനമായി പെന്‍ഷന്‍ ലഭിച്ചത്. പ്രതിമാസം കിട്ടുന്ന പെന്‍ഷന്‍ തുക കൊണ്ട് ജീവിതം മുന്നോട്ട് നയിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. അവര്‍ സമാനതകളില്ലാത്ത ദുരിതമാണ് നേരിടുന്നത്. സൗജന്യമായി മരുന്ന് വിതരണം ചെയ്തിരുന്ന നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് 44 ലക്ഷത്തിലകം രൂപയുടെ കുടിശികയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇതോടെ സൗജന്യ മരുന്ന് വിതരണവും നിലച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം. പെന്‍ഷനും മരുന്നും ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്.എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ മരുന്നും പെന്‍ഷനും മുടങ്ങിയതില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടര്‍ വാര്‍ത്ത ഗൗരവമുള്ളതാണ്. ഒരമ്മയുടെ ദുരിതമാണ് ഇന്ന് റിപ്പോര്‍ട്ടറില്‍ കണ്ടത്. രണ്ടാമത് ഒരു അമ്മ ഇങ്ങനെ പറയും മുന്‍പ് സര്‍ക്കാര്‍ ഇടപെടണം. മരുന്നും പെന്‍ഷനും ലഭ്യമാക്കാന്‍ പ്രഥമ പരിഗണന നല്‍കണം. സര്‍ക്കാര്‍ നല്‍കുന്നത് അനുകൂല്യമല്ല, ഉത്തരവാദിത്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *