കാസർഗോഡ്: അനധികൃത മത്സ്യ ബന്ധനം നടത്തിയ കർണാടക ബോട്ട് പിടികൂടി ഫിഷറീസ് വകുപ്പ് 2.5 ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പ്-മറൈൻ എൻഫോഴ്സ്മെൻ്റ് സംക്തമായി നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ട് പിടി കൂടിയത്. വെള്ളിയാഴ്ച രാത്രി കാസറഗോഡ് തെക്ക് ഭാഗം തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ രാത്രികാല ട്രോളിങ്ങ് നടത്തിയതിനും മതിയായ രേഖകൾ ഇല്ലാത്തതിനും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടകയിൽ നിന്നുള്ള എച്ച്.എം.ടി ഫിഷറീസ് എന്ന ബോട്ട് ഉടമക്കെതിരെയാണ് അഡ്ജുഡിക്കേഷൻ നടപടികൾക്ക് ശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ ലബീബ് പിഴ ചുമത്തിയത്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കുമാരി അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ട് പിടികൂടിയത്. മറൈൻ എൻഫോഴ്സ്മെൻ്റ് ടീമിലെ സി.പി.ഒ അർജുൻ, റെസ്ക്യു ഗാർഡ്മാരായ അജീഷ് കുമാർ, ശിവകുമാർ, ജയദേവൻ, സ്രാങ്ക് മുഹമ്മദ് ഇക്ബാൽ, ഡ്രൈവർ വിനോദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. നിയമലംഘനം നടത്തുന്ന ബോട്ടുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അനിൽകുമാർ എ.ജി അറിയിച്ചു.












Leave a Reply