ഉള്ളിക്കും പരിപ്പിനും രക്ഷയില്ല; യുദ്ധം നിങ്ങളുടെ കീശയും കാലിയാക്കും

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഇന്ത്യക്കാരേയും ബാധിക്കുന്നു. രാജ്യത്തെ ഉപഭോക്തൃ മേഖലയില്‍ യുദ്ധത്തിന്റെ പ്രതികൂല സ്വാധീനം പ്രകടമായി തുടങ്ങി. പരിപ്പ്, പയറ് പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നു. അരി, വസ്ത്രങ്ങള്‍, രത്‌നങ്ങള്‍, ഇലക്ട്രോണിക്സ്, ഐടി സേവനങ്ങള്‍ തുടങ്ങിയ കയറ്റുമതികള്‍ വൈകുന്നതും പ്രതിസന്ധിയാവും.കപ്പല്‍ഗതാഗത മാര്‍ഗങ്ങളിലെ സമ്മര്‍ദ്ദവും വിമാനങ്ങള്‍ റദ്ദാക്കിയതും കയറ്റുമതി മേഖലയെ പ്രതികൂലമായി ബാധിക്കുകയാണ്. ഇത് ചരക്കുകളുടെ വില അനിശ്ചിതത്വത്തിന് കാരണമാവുന്നു. ലോജിസ്റ്റിക്‌സ് പുനഃപരിശോധിക്കേണ്ടി വരുന്നതിനാല്‍ വര്‍ധിച്ച ചെലവ് നിയന്ത്രിക്കാന്‍ സാധിക്കാതെ വരും.

നിത്യോപയോഗ സാധനങ്ങളുടെ വിപണി സമ്മര്‍ദ്ദത്തിലാകും

 

പരിപ്പ്, അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളികളയാനാവില്ല. യുദ്ധം ഒരാഴ്ചക്കപ്പുറം നീണ്ടാല്‍ പരിപ്പ് പോലുള്ളവയുടെ വില ഉയരുമെന്ന് ഓള്‍ ഇന്ത്യ ദാല്‍ മില്‍ അസോസിയേഷന്‍ പ്രതിനിധി അഭിപ്രായപ്പെട്ടു. ഇന്ത്യ വര്‍ഷംതോറും ഏകദേശം 5.6 കോടി ടണ്‍ പരിപ്പ്, ഉഴുന്ന്, പയര്‍വര്‍ഗങ്ങള്‍ എന്നിവ മ്യാന്‍മാര്‍, കാനഡ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. ഗതാഗത ചെലവ് ഉയര്‍ന്നാല്‍ ഇറക്കുമതി വില കൂടും. അതോടെ ചെറുകിട വില്‍പ്പന വിലയും ഉയര്‍ന്ന് ഭക്ഷ്യ വിലക്കയറ്റ സമ്മര്‍ദ്ദം വര്‍ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *