ചിക്കമഗളൂരുവിലെ മുഡിഗെരെയിൽ വിവാഹിതയായ യുവതി മലയാളി യുവാവിനൊപ്പം ഒളിച്ചോടിയതിൽ ഹിന്ദുസംഘടനാ പ്രവർത്തകർ പ്രതിഷേധിച്ചു.

ബെംഗളൂരു ∙ ചിക്കമഗളൂരുവിലെ മുഡിഗെരെയിൽ വിവാഹിതയായ യുവതി മലയാളി യുവാവിനൊപ്പം ഒളിച്ചോടിയതിൽ ഹിന്ദുസംഘടനാ പ്രവർത്തകർ പ്രതിഷേധിച്ചു. ഭർത്താവിന്റെ പരാതിയിൽ ബനാക്കൽ പൊലീസ് യുവതിയെ കണ്ടെത്തി തിരിച്ചെത്തിച്ചെങ്കിലും യുവാവിനെതിരെ ലൗ ജിഹാദിനു കേസെടുക്കണമെന്ന നിലപാടിൽ പ്രതിഷേധക്കാർ ഉറച്ചു നിന്നു. തുടർന്നു സ്റ്റേഷനിലേക്കു തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ഇതോടെ ഇവർ ദേശീയപാത ഉപരോധിച്ചു. പ്രദേശത്തു പൊലീസ് സുരക്ഷാ സന്നാഹം ശക്തമാക്കി.
യത്നലിനെതിരെ 2 കേസുകൾ
മുസ്‌ലിം യുവതികളെ വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കൾക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ബസനഗൗഡ പാട്ടീൽ യത്നൽ എംഎൽഎക്കെതിരെ കലബുറഗി, വിജയപുര പൊലീസ് കേസെടുത്തു. മുസ്‌ലിം യുവതിയുമായി പ്രണയത്തിലായതിന്റെ പേരിൽ ഗവിസിദ്ധപ്പ നായക് (26) കഴിഞ്ഞ 3നു കൊപ്പാളിലെ ഒരു മസ്ജിദിനു മുന്നിൽ വെട്ടേറ്റു മരിച്ചിരുന്നു. ലൗ ജിഹാദ് ആരോപിച്ചു യത്നൽ രംഗത്തു വന്നതിനെതിരെ ഖിത്മത്തെ മില്ലത്ത് എന്ന സംഘടനയും വിജയപുര മുനിസിപ്പാലിറ്റി മുൻ അംഗം മൊയ്നുദ്ദീൻ ബിലഗിയും നൽകിയ പരാതികളിലാണു പൊലീസ് കേസുകളെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *