മക്കളെ അമ്മയ്ക്ക് വിട്ടുനൽകാനായി കോടതിവിധി; പിന്നാലെ മക്കളെ കൊന്ന് ജീവനൊടുക്കിയതെന്ന് നിഗമനം; നോവായി രാമന്തളി

കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ അമ്മനും മകനും കൊച്ചുമക്കളും അടക്കം നാല് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ കുടുംബപ്രശ്‌നമെന്ന് നിഗമനം. രാമന്തളി സെന്റര്‍ വടക്കുമ്പാട് റോഡിന് സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടില്‍ ഉഷ (56), മകന്‍ പാചക തൊഴിലാളി കലാധരന്‍ (36), കലാധരന്റെ മക്കളായ ഹിമ (6), കണ്ണന്‍ (2) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മക്കള്‍ക്ക് വിഷം നല്‍കി കലാധരനും അമ്മയും തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു. മുറിയില്‍ നിന്ന് കീടനാശിനിയും കുപ്പിയില്‍ പാലും കണ്ടെത്തി. പാലില്‍ കീടനാശിനി കലര്‍ത്തി കുട്ടികള്‍ക്ക് നല്‍കിയെന്നാണ് സംശയം.

 

കലാധരനും ഭാര്യയും തമ്മില്‍ കുടുംബകോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടുമക്കളെയും അമ്മയ്‌ക്കൊപ്പം വിടാന്‍ കോടതി വിധിയുണ്ടായിരുന്നു. ഇന്നലെ രാത്രി കലാധരനെ വിളിച്ച ഭാര്യ കുട്ടികളെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *