മംഗളൂരു ഭാഗത്തുനിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ കണ്ടെത്തിയത്.
മഞ്ചേശ്വരം: കെ.എസ്.ആർ.ടി.സി ബസിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന ഏകദേശം 80 ലക്ഷം രൂപ വിലവരുന്ന 595.68 ഗ്രാം സ്വർണാഭരണങ്ങളുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി സുരജിത് ഖോറായിയെയാണ് മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്.
മംഗളൂരു ഭാഗത്തുനിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ആവശ്യമായ രേഖകളൊന്നുമില്ലാതെ സ്വർണം കടത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.
പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ തുടർനടപടികൾക്കായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കൈമാറി.
മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ ജോസഫിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേശൻ, പ്രിവന്റീവ് ഓഫീസർ പ്രജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ, പവിത്രൻ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.












Leave a Reply