ശരദ് പവാറിനേയും തോല്‍പ്പിച്ച രാഷ്ട്രീയനീക്കങ്ങള്‍; ബാരാമതിയുടെ മഹാനായകന് വിട; ആരായിരുന്നു അജിത് പവാര്‍

ഏറ്റവും കൂടുതല്‍ക്കാലം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി കസേരയില്‍ ഇരുന്ന അജിത് പവാറിന്റെ വിയോഗവാര്‍ത്തയുടെ ഞെട്ടലിലാണ് രാജ്യം. അജിത് സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം ലാന്‍ഡിംഗിനിടെ ജന്മനാടായ ബാരാമതിയില്‍ വെച്ച് തകര്‍ന്നുവീഴുകയായിരുന്നു. എല്‍ ആന്‍ഡ് എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ്സ് ക്ലാസ് ജെറ്റ് വിമാനമാണ് അജിത് ഉപയോഗിച്ചിരുന്നത്. എല്ലാകാലവും അജിത്തിനെ നിയമസഭയിലേക്ക് അയച്ചതും ഇതേ ബാരാമതിയിലെ വോട്ടര്‍മാരാണ്.മഹാരാഷ്ട്രയിലെ രാഷ്ട്രീയചലനങ്ങളില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തിയ നേതാവാണ് അജിത് പവാര്‍. എട്ട് തവണ നിയമസഭാംഗവും അഞ്ച് തവണ ഉപമുഖ്യമന്ത്രിയും മന്ത്രിയുമായിരുന്ന അജിത് എന്‍സിപിയുടെ മുഖമായിരുന്നു. മുതിര്‍ന്ന എന്‍സിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിലെ ബാരാമതിയില്‍ 1959 ജൂലൈ 22ന് ജനനം.
1982ല്‍ പൂനൈ ജില്ലയിലെ പഞ്ചസാര ഫാക്ടറി സഹകരണ ബോര്‍ഡ് അംഗമായാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. 1991 മുതല്‍ 2007 വരെ പൂനൈ ജില്ല സഹകരണ ബാങ്ക് ചെയര്‍മാനായിരുന്നു. 1991-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബരാമതിയില്‍ നിന്ന് പാര്‍ലമെന്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്‌സഭാംഗത്വം രാജിവെക്കുകയായിരുന്നു. 1991ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബാരാമതിയില്‍ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബാരാമതിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991-ലെ സുധാകരറാവു നായിക് മന്ത്രിസഭയില്‍ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് വകുപ്പിന്റെ മന്ത്രിയായി. 2010-ലെ അശോക് ചവാന്‍ മന്ത്രിസഭയിലാണ് അജിത് ആദ്യമായി ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് പൃഥ്വിരാജ് ചവാന്‍, ദേവേന്ദ്ര ഫഡ്‌നാവിസ്, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിന്‍ഡേ മന്ത്രിസഭകളില്‍ പലതവണയായി ഉപമുഖ്യമന്ത്രിയായി.

Leave a Reply

Your email address will not be published. Required fields are marked *