നിർത്തിയിട്ട ഓട്ടോയിൽനിന്ന് ഏഴുപവൻ സ്വർണം കവർന്ന കേസിൽ രണ്ടു പ്രതികൾ അറസ്റ്റിലായി

കാഞ്ഞങ്ങാട്: മാവുങ്കാൽ സഞ്ജീവനി ആശുപത്രി പരിസരത്ത് നിർത്തിയിട്ട ഓട്ടോയിൽനിന്ന് ഏഴുപവൻ സ്വർണം കവർന്ന കേസിൽ രണ്ടു പ്രതികൾ ദിവസങ്ങൾക്കകം അറസ്റ്റിലായി. കള്ളാർ ഒക്ലാവിലെ എ. സുബൈർ 23, ആവിക്കര കെ.എം.കെ ക്വാർട്ടേഴ്സിലെ കെ. മുഹമ്മദ് ആഷിഖ് എന്ന മൊഞ്ചത്തി ആഷിഖ് 28 എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഞായറാഴ്ച കാഞ്ഞങ്ങാട്ടുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കവർച്ചചെയ്ത മുഴുവൻ ആഭരണങ്ങളും പ്രതി താമസിക്കുന്ന ആവിക്കരയിലെ ക്വാർട്ടേഴ്സിൽനിന്ന് കണ്ടെടുത്തു.

ഹോസ്ദുർഗ് പൊലീസാണ് പ്രതികളെ പിടികൂടിയത്. കാസർകോട് കോടതിയിൽ ഹാജരാക്കി. ബളാൽകല്ലം ചിറയിലെ കുതിരുമ്മൽ അഷറഫിന്റെ ഓട്ടോയുടെ ഡാഷ് ബോക്സ് കുത്തിത്തുറന്ന് ഏഴ് വളകൾ കവരുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു കവർച്ച. അഷ്റഫിന്റെ ഭാര്യയുടെ സഹോദരന്റെ ഭാര്യയുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. ഇവർ പിതാവിനെയും കൊണ്ട് ആശുപത്രിയിലെത്തിയതായിരുന്നു. സി.സി.ടി.വി ദൃശ്യം ലഭിച്ചതാണ് പ്രതികൾ പെട്ടെന്ന് കുടുങ്ങാൻ കാരണമായത്. ആഷിഖ് കവർച്ച ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാപ്പ കേസിലും പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *