മഞ്ചേശ്വരം : ഉപ്പള ഹിദായത്ത് നഗറിൽ വീടിനുനേരേ വെടിവെപ്പ്. ഹിദായത്ത് നഗറിലെ അബൂബക്കർ സിദ്ദീഖിന്റെ വീടിന് നേരേയാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. ഈ സമയം അബൂബക്കർ സിദ്ദീഖിന്റെ 14 വയസ്സുള്ള ഇളയ മകൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാവും മറ്റ് രണ്ട് മക്കളും വിവിധ ആവശ്യങ്ങൾക്കായി പുറത്തുപോയതായിരുന്നു.

കുട്ടി മൊബൈൽഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ശബ്ദംകേട്ട് നോക്കിയപ്പോൾ നാലംഗ സംഘം കാറിൽ കയറിപ്പോകുന്നത് കണ്ടതായി മഞ്ചേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വെടിവെപ്പിൽ വീടിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിലെ ചില്ല് തകർന്നു. അബൂബക്കർ സിദ്ദീഖ് വിദേശത്താണ്. വിദേശത്തായിരുന്ന ഇദ്ദേഹത്തിന്റെ മറ്റൊരു മകൻ ഇസ്മായിൽ സിനാൻ ഏതാനും ദിവസം മുൻപാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. സംഭവത്തെത്തുടർന്ന് ഇസ്മായിൽ സിനാൻ മഞ്ചേശ്വരം പോലീസിൽ പരാതി നൽകി. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി












Leave a Reply