ഗവ. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് കോഴ്‌സ്; കാസര്‍കോടിൻ്റെ ആരോഗ്യ മേഖലയില്‍ ഇത് ചരിത്ര നിമിഷം; മന്ത്രി വീണ ജോര്‍ജ്ജ്

ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി നാല് മാസത്തിനുള്ളില്‍, മെഡിക്കല്‍ കോളേജില്‍ എൻഡോസള്‍ഫാൻ ദുരിത ബാധിതർക്ക് സ്പെഷ്യാലിറ്റി സെൻ്റർ തുടങ്ങും

കാസർകോട് ഗവ. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് കോഴ്‌സ് ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു

കാസർകോടിൻ്റെ ആരോഗ്യ മേഖലയ്ക്ക് ഇത് ചരിത്ര നിമിഷമാണെന്ന് ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കല്‍ കോളെജില്‍

പുതിയതായി ആരംഭിച്ച എം.ബി.ബി.എസ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാസർകോട് എന്താ കേരളത്തില്‍ അല്ലേ? ഇവിടെ എന്ന് മെഡിക്കല്‍ കോളജ് സാധ്യമാകും ? കേരളത്തിലെ ആരോഗ്യ മേഖല ഇനി എങ്ങനെ മുന്നോട്ട്? തുടങ്ങി കാലങ്ങളായി കാസർകോട് നിന്ന് കേട്ട ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും ഉള്ള ഉത്തരം കൂടിയാണ് ഈ മുഹൂർത്തമെന്ന് മന്ത്രി പറഞ്ഞു.

കാസർകോട് സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രി നാല് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നും സർക്കാർ മെഡിക്കല്‍ കോളേജില്‍ എൻഡോസള്‍ഫാൻ ദുരിത ബാധിതർക്ക് വേണ്ടി കേരളത്തില്‍ ഏറ്റവും മികച്ച സ്പെഷ്യാലിറ്റി സെൻ്റർ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. സ്പെഷ്യാലിറ്റി സെൻ്ററില്‍ ഫിസിയോ തെറാപ്പി, ഒക്കുപേഷണല്‍ തെറാപ്പി സൗകര്യങ്ങള്‍ കൂടി ഒരുക്കും.

കാസർകോട്, വയനാട് സർക്കാർ മെഡിക്കല്‍ കോളേജുകള്‍ കൂടി അനുവദിച്ചതോടെമുഴുവൻ ജില്ലകളിലും മെഡിക്കല്‍ കോളേജുകളും നേഴ്സിങ് കോളേജുകളുമുള്ള സംസ്ഥാനം മാറിയെന്നും മന്ത്രി പറഞ്ഞു. നാഷണല്‍ മെഡിക്കല്‍ കമ്മിഷൻ അംഗീകാരം ലഭിക്കാൻ മാനദണ്ഡങ്ങള്‍ ഓരോന്നും പാലിച്ച്‌ മുന്നേറുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. അത് നമുക്ക് സാധിച്ചു. ഇത് ഒരു കൂട്ടായ്മയുടെ വിജയമാണ്. 2013ല്‍ സ്ഥലം കൈമാറി. കാസർകോട് 2016 ല്‍ നിർമ്മാണം തുടങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയ പ്രവർത്തനത്തിൻ്റെ ഭാഗമായ മുഴുവൻ ആളുകളോടും മന്ത്രി നന്ദി പറഞ്ഞു.

2020ല്‍ കോവിഡ് കാലത്ത് കർണാടക അതിർത്തി അടച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ നിശ്ചയ ദാർഡ്യത്തില്‍ അക്കാദമിക് ബ്ളോക്കില്‍ കോവിഡ് ആശുപത്രിയാക്കി. 273 അധ്യാപക അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു. നിലവില്‍ കിഫ്ബിയില്‍ നിന്ന് 160 കോടി അനുവദിച്ചു. ലാബ് സെറ്റ് ചെയ്യാൻ കാസർകോട് വികസന പാക്കേജില്‍ തുക അനുവദിച്ചു.

ജില്ലാ ആശുപത്രിയില്‍ ആരംഭിച്ച കാത്ത് ലാബില്‍ ഇത് വരെ 1837 പ്രൊസീഡ്യറുകള്‍ നടന്നു എന്നത് വളരെ സന്തോഷം നല്‍കുന്നുണ്ട് എന്നും വൈകാതെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കാത്ത് ലാബ് സൗകര്യം ഒരുക്കും എന്നും മന്ത്രി പറഞ്ഞു. പഠനത്തില്‍ ശ്രദ്ധ കൊടുത്ത് ഭാവിയില്‍ മികച്ച ഡോക്ടർമാരായി നമ്മുടെ സമൂഹത്തിനും സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി നിലകൊള്ളമെന്ന് അഡ്മിഷൻ നേടിയ വിദ്യാർഥികളോട് മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എൻ.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ എം.പി ഉണ്ണിത്താൻ മുഖ്യാതിഥിയായി.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ കെ.വി. വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ കളക്ടർ കെ. ഇമ്ബശേഖർ സ്വാഗതവും ഗവ: മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ പി.എസ്. ഇന്ദു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *